Friday, January 6, 2012

ബിഎസ്എന്‍എല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സമ്മേളനം

ഈരാറ്റുപേട്ട: ബിഎസ്എന്‍എല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എഫ്എന്‍ടിഒ) ജില്ലാ സമ്മേളനം നാളെ രാവിലെ ഒമ്പതിന് പുളിയ്ക്കല്‍ പാലസ് ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് കുര്യന്‍ ജോയി അധ്യക്ഷത വഹിക്കും. 11 നു പ്രതിനിധിസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ജെ. ജോസ് അധ്യക്ഷത വഹിക്കും. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.കെ. ഗോപകുമാര്‍, പി.വി. വിജയകുമാരന്‍ എന്നിവര്‍ സെമിനാര്‍ നയിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു സമാപനസമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.എം.ജി. മോഹനന്‍നായര്‍, കെ.വി. ജോസ്, പി.ആര്‍. ശശികുമാര്‍, കെ.വി. ഭുവനചന്ദ്രന്‍, പി.ജെ. ജോസ് എന്നിവര്‍ പ്രസംഗിക്കും.

കോട്ടയം റവന്യൂ ജില്ലാ കലോത്സവ വാര്‍ത്തകള്‍


കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഈരാറ്റുപേട്ടയിലെ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രകടനം.











( വാര്‍ത്തകള്‍: മാധ്യമം)


Wednesday, January 4, 2012

സോളിഡാരിറ്റി പ്രവര്‍ത്തന ഫണ്ട് ഏരിയാ ഉദ്ഘാടനം

ഈരാറ്റുപേട്ട: സോളിഡാരിറ്റി 201112 വര്‍ഷത്തേക്കുളള പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജോമോന്‍ ഐക്കര നിര്‍വഹിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡണ്ട് എ.എം.എ. ഖാദറില്‍ നിന്നും സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയാ പ്രസിഡന്റ് പി.എസ്. അബ്ദുല്‍ ഹഖീം ഫണ്ട് ഏറ്റുവാങ്ങി.

എസ്.ഐ.ഒ കോട്ടയം ജില്ലാ ഭാരവാഹികള്‍


കോട്ടയം: 2012 വര്‍ഷത്തേക്കുള്ള എസ്.ഐ.ഒ കോട്ടയം ജില്ലാ പ്രസിഡന്റായി റമീസ് പി.എസിനെയും ജനറല്‍ സെക്രട്ടരിയായി ഫിര്‍ദൗസ് റഷീദിനേയും തെരഞ്ഞെടുത്തു. അല്‍ മനാര്‍ പബ്‌ളിക് സ്കൂളില്‍ നടന്ന തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി അംഗം സല്‍മാന്‍ സയീദ് കാസര്‍ഗോഡ് നേതൃത്വം നല്‍കി.. ജില്ലാ കാമ്പസ് സെക്രട്ടറിയായി അഹമ്മദ് ജവാദിനേയും ജോയിന്റ് സെക്രട്ടറിമാരായി അസ്ഹര്‍ ജുമാനും (ഹൈസ്കൂള്‍-ഹയര്‍ സെക്കന്റി), സമീര്‍ പി.എ (പി.ആര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ഈ വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റിയിലേക്ക് ഹിലാല്‍ ബാബു, അന്‍വര്‍ സാദത്ത്, നിസാം (കോട്ടയം), എം.എ സിറാജുദ്ദീന്‍ (ചങ്ങനാശ്ശേരി), ഷഫീഖ്, അസ്ലം, യാസിര്‍ (മുണ്ടക്കയം), ഹഫീസ്, ശഹാസ് ജബ്ബാര്‍, അനീസ് (കാഞ്ഞിരപ്പള്ളി), ബാദുഷ വി.എം, ഹാഷിര്‍ ഇ.എസ് (ഈരാറ്റുപേട്ട) എന്നിവരെയും തെരഞ്ഞെടുത്തു.
ജില്ലാ  പ്രസിഡന്റ് റമീസ് പി.എസ്, സല്‍മാന്‍ സയീദ്, ഫിര്‍ദൗസ് റഷീദ്, യാസിര്‍ പി.എസ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഇ.എ ബഷീര്‍ ഫാറൂഖി സമാപന പ്രസംഗം നടത്തി.

20 പവനോളം "ആക്രി' സ്വര്‍ണം തിരികെ നല്‍കി യുവാക്കള്‍ നാടിന്നഭിമാനമായി

ഈരാറ്റുപേട്ട: 20 പവനോളം "ആക്രി' സ്വര്‍ണം തിരികെ നല്‍കിയ യുവാക്കള്‍ നാടിന്നഭിമാനമായി. ഈരാറ്റുപട്ടയിലും പരിസര പ്രദേശങ്ങളിലും വീടുകളില്‍ ചെന്ന് ആക്രി കച്ചവടം നടത്തി ജീവിക്കുന്ന വാഴമറ്റം ഭാഗത്ത് താമസിക്കുന്ന കൊച്ചുമുഹമ്മദ് എന്ന കൊച്ചാമി അഫ്‌സല്‍, ഇസ്മായില്‍ എന്നിവരാണ് ആക്രി സാധനങ്ങള്‍ക്കൊപ്പം ലഭിച്ച 20 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി നാടിന് അഭിമാനമായത്. 
കഴിഞ്ഞ ഡിസം. 29 നായിരുന്നു പ്രവിത്താനം കോയിക്കല്‍ കെ.എല്‍. ആന്റണിയുടെ വിട്ടില്‍ നിന്നും 110 രുപക്ക് പഴയ വി.സി.ആറും പഴയ ഇരുമ്പും ഇവര്‍ വാങ്ങിയത്. വീട്ടിലെത്തി ഉള്ളിലുള്ള ചെമ്പ് ഭാഗങ്ങള്‍ വേര്‍തിരിക്കാന്‍ വി.സി.ആര്‍ തുറന്നപ്പോഴാണ് 20 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സാധനങ്ങള്‍ വാങ്ങിയ വീട്ടില്‍ തിരിച്ചെത്തി സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി ഇവര്‍ മാതൃകയാവുകയായിരുന്നു. 
ബാങ്കില്‍ പണയംവെച്ചിരുന്ന സ്വര്‍ണം തിരിച്ചെടുത്തപ്പോള്‍ മോഷ്ടാക്കളെ ഭയന്ന് ഉപയോഗിക്കാതെ വെച്ചിരുന്ന വി.സി.ആറിനുള്ളില്‍ ഒളിപ്പിച്ചു വെച്ചതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് ഓര്‍മിക്കാതെ കച്ചവടക്കാര്‍ വന്നപ്പോള്‍ അവര്‍ക്ക് വി.സി.ആര്‍ എടുത്തു കൊടുക്കുകയായിരുന്നു. പാരിതോഷികം നല്‍കാന്‍ വീട്ടുടമ തയാറായെങ്കിലും ഇവര്‍ വാങ്ങിയില്ല. വീടുകളില്‍ ചെന്ന് ആക്രികച്ചവടം നടത്തി ജീവിക്കുന്നവരെക്കുറിച്ച് പെതു സമൂഹത്തിന്റെ ധാരണ തിരുത്താന്‍ ഈ സംഭവം ഇടയാക്കണമെന്ന പ്രാര്‍ഥന മാത്രമാണ് മൂന്നുപേര്‍ക്കും ഉളളത്. 
സ്വര്‍ണം തിരികെ നല്‍കി സത്യസന്ധത തെളിയിച്ച യുവാക്കളെ സോളിഡാരിറ്റി ആദരിച്ചു. ഏരിയാ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനത്തോടനുബന്ധിച്ചു കടുവാമുഴിയില്‍ നടന്ന പരിപാടിയിലാണ് ഇവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചത്.


മഅ്ദനിക്ക് ജാമ്യ നിഷേധം: സോളിഡാരിറ്റി പ്രതിഷേധ പ്രകടനം നടത്തി


ഈരാറ്റുപേട്ട: മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയ  നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഒമ്പതര വര്‍ഷം ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ യൗവനം തീര്‍ന്ന മഅ്ദനി രണ്ടുവര്‍ഷമായി ബംഗളൂരു അഗ്രഹാര ജയിലില്‍ ജാമ്യം നിഷേധിച്ച് കഴിയുകയാണ്.എന്നാല്‍,അഴിമതിക്കാരായ രാജയും കനിമൊഴിയും ജയിലില്‍ പോലും സുഖവാസമനുഭവിക്കുകയും ജാമ്യം നേടുകയും  ചെയ്യുന്നു. വികലാംഗനും നിരവധി രോഗത്തിന് അടിമയായിട്ടും ചികിത്സ പോലും നിഷേധിച്ചിരിക്കുന്ന മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.മഅ്ദനിയെ ജയിലില്‍ പീഡിപ്പിക്കുന്ന രംഗം പ്രകടനത്തില്‍ പ്രതീകാത്മകമായി ചിത്രീകരിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി വി.എ. ഹസീബ് സംസാരിച്ചു. ഏരിയാ പ്രസിഡന്‍റ് പി.എസ്. അബ്ദൂല്‍ ഹക്കീം, സെക്രട്ടറി കെ.എസ്. നിസാര്‍,അന്‍സാര്‍ അലി, മാഹിന്‍ മുജീബ്, ബിന്‍സാദ്, നസീര്‍, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

റോഡ് സുരക്ഷാ വാരാചരണം

ഈരാറ്റുപേട്ട: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാവാരാചരണം തുടങ്ങി. ഈരാറ്റുപേട്ട പോലീസ് സര്‍ക്കിളിന്റെ പരിധിയില്‍ നടത്തുന്ന വാരാചരണത്തിന്റെ ഉദ്ഘാടനവും െ്രെഡവര്‍മാര്‍ക്കുള്ള ബുക്കുലെറ്റ് വിതരണവും ചീഫ് വിപ്പ് പി.സി.ജോര്‍ജ് നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അലിയാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് ആര്‍.ടി.ഒ. സാജന്‍ കെ.ജോസഫ്, ഈരാറ്റുപേട്ട സി.ഐ. ഡി.മോഹന്‍ദാസ്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ.ഖാദര്‍, എസ്.ഐ. സിബി തോമസ് എന്നിവര്‍ പ്രസംഗിച്ചു. വാരാചരണത്തോടനുബന്ധിച്ച് വാഹനപ്രചാരണവും ലഘുലേഖാവിതരണവും ബോധവത്കരണ പരിപാടികളും നടത്തും. നല്ല െ്രെഡവറെ കണ്ടെത്തി പാരിതോഷികം നല്‍കും.

എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആറ് മുതല്‍

ഈരാറ്റുപേട്ട: അധിനിവേശം ചെറുക്കുക, അഴിമതി തുരത്തുക എന്ന പ്രമേയത്തില്‍ മെയ് മൂന്ന്, നാല് തിയ്യതികളില്‍ കോട്ടയത്ത് നടക്കുന്ന എസ്.ഡി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആറു മുതല്‍ ആരംഭിക്കും. 
പത്താഴപ്പടി ബ്രാഞ്ച് സമ്മേളനവും ഓഫിസ് ഉദ്ഘാടനവും ആറിന് വൈകീട്ട് പത്തഴപടിയില്‍ നടക്കും. ഓഫിസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി വി.എം. സുലൈമാന്‍ മൗലവിയും, സമ്മേളന ഉദ്ഘാടനം പരിക്കൊച്ച് കാട്ടാമലയും നിര്‍വഹിക്കും. നൗഷാദ് ഖാസിമി തൊടുപുഴ മുഖ്യപ്രഭാഷണം നടത്തും. സമ്മേളന വിജയത്തിനായി പരികൊച്ച് കാട്ടാമല (കണ്‍വീനര്‍), അന്‍സാരി ഈലക്കയം, ഹാഷിര്‍ ഇസ്മായില്‍ പറമ്പില്‍, റാഷിദ് വലിയവീട്ടില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു. എട്ടിന് കാരയ്ക്കാട്, 13ന് തേവരുപാറ, 15ന് വളവനാര്‍കുഴി എന്നിവിടങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും.

ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ഈരാറ്റുപേട്ട: ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായി അഡ്വ.വി.ജെ.ജോസ് (പ്രസി.),അഡ്വ.ജോസ് സെബാസ്റ്റ്യന്‍(സെക്ര), അഡ്വ.ജോര്‍ജ് സേവ്യര്‍ (വൈ.പ്രസി.), അഡ്വ.ഇ.എസ്. കണ്ണന്‍, അഡ്വ.ബിജു ജോസഫ് (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.

ഒരു സംഘടനയിലും ലയിക്കില്ലെന്ന് കേരളാ വേലന്‍ മഹാസഭ

ഈരാറ്റുപേട്ട: കേരളാ വേലന്‍ മഹാസഭ മറ്റൊരു സംഘടനയിലും ലയിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മഹാസഭ മീനച്ചില്‍ താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 
അടുത്ത കാലത്തായി കേരള വേലന്‍ മഹാസഭ വി.പി.എം.എസില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേരളാ വേലന്‍ മഹാ സഭ മീനച്ചില്‍ താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താലൂക്ക് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍, ജോയി. സെക്രട്ടറി സിനോബി സി. ടി, മഹിളാ ഫെഡറേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രമണി സുകുമാരന്‍, താലൂക്ക് പ്രസിഡന്റ് വി.എന്‍. തങ്കപ്പന്‍, താലൂക്ക് കമ്മിറ്റി വൈ പ്രസിഡന്റ് എം.എസ്. സുനില്‍ മെമ്പര്‍മാരായ കെ.കെ. ഷാജി , കെ.കെ. രാജു, വി.ജെ. ബാബു പങ്കെടുത്തു.



സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചില്ല; ടാറിങ് നടത്തി അധികൃതര്‍ തലയൂരി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ ഹൈവേയില്‍ റോഡിന്റെ സംരംക്ഷണ ഭിത്തി ഇടിഞ്ഞ് അപകട നിലയില്‍ നിന്നിരുന്ന ഭാഗം മെറ്റല്‍ വിരിച്ച് ടാറിങ് നടത്തിയത്ദുരന്തത്തിന് വഴിയൊരുക്കുന്നു.
ഈരാറ്റുപേട്ട ഈലക്കയം ഭാഗത്ത് മീനച്ചിലാര്‍ തീരത്ത് 30 അടി ഉയരത്തില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയുടെ 25 മീറ്റര്‍ നീളത്തിലുള്ള ഭാഗങ്ങള്‍ രണ്ടുമാസം മുമ്പ് ടാറിങ് റോഡില്‍ മധ്യത്തില്‍ രണ്ടായി പിളര്‍ന്നിരുന്നു. ഈ ഭാഗം ടാറിങ് വീപ്പകള്‍ നിരത്തി അപകട ബോര്‍ഡ് സ്ഥാപിച്ച് വണ്‍വേ ആയി വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നതാണ്. എന്നാല്‍ കളത്തുകടവ്-ഈരാറ്റുപേട്ട റൂട്ടിലെ ടാറിങ് പണികളോടൊപ്പം ഇവിടെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കാതെ മെറ്റല്‍ ഇട്ട് റോഡ് നികത്തി കഴിഞ്ഞ ദിവസം ടാറിങ് നടത്തുകയായിരുന്നു. ഇത്്് വലിയ ദുരന്തത്തിനിടയാക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സെന്റ് ജോര്‍ജ് കോളജില്‍ അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 272220.



Sunday, January 1, 2012

വിപ്ലവ സ്മരണകളുണര്‍ത്തിയ പൂഞ്ഞാറിന്റെ മണ്ണില്‍ സി.പി.എം. ജില്ലാ സമ്മേളനം കൊടിയിറങ്ങി


ഈരാറ്റുപേട്ട: ആദ്യകാല കമ്മ്യൂണിസ്റ്റ് കേന്ദ്രമായ പൂഞ്ഞാറിന്റെ മലമടക്കുകളില്‍ അവേശതിരയിളക്കി നാലുദിവസങ്ങളായി നടത്തിയ സി.പി.എം. ജില്ലാ സമ്മേളനത്തിന് ആവേശകരമായ സമാപനം. ഇ.കെ. നയനാര്‍, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ക്ക് ഒളിസങ്കേതമൊരുക്കിയ പൂഞ്ഞാറിന്റെ മണ്ണില്‍ പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും ന്യൂനപക്ഷ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സമ്മേളനവേദി കിഴക്കന്‍ മേഖലയിലേക്കു മാറ്റിയത്.
കൊടികളും ബാനറുകളും തോരണങ്ങളുമായി പൂഞ്ഞാറിനെ പൊതുവേയും ഈരാറ്റുപേട്ട നഗരത്തെ പ്രത്യേകിച്ചും ചുവപ്പിച്ച സമ്മേളനത്തില്‍ അണികളില്‍ ആവേശം വാരിവിതറാനായി പതിനഞ്ചു ദിവസം മുമ്പാരംഭിച്ച പ്രചാരണങ്ങളും സാംസ്കാരിക പരിപാടികളും സാധാരണ ജനങ്ങളെ സമ്മേളന ചൂടിലേക്ക് എത്തിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സമാപനദിവസം നടന്ന പൊതു പ്രകടനവും റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും നിരവധി പ്രകടനങ്ങളും ജാഥകളും അരങ്ങേറിയ ഈരാറ്റുപേട്ട ടൗണിനു പുതിയ അനുഭവമായി. ജനബാഹുല്യകൊണ്ടും അടുക്കും ചിട്ടയും കൊണ്ടും ശ്രദ്ധേയമായി.
സി.പി.എം. സാംസ്കാരിക പരിപാടികള്‍ക്കും വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായി. പാര്‍ട്ടിയുടെ ഉന്നതനേതാക്കളായ പിണറായി, വി.എസ്., എം.എ. ബേബി, പി.കെ. ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, ഡോ. തോമസ് ഐസക്ക് എന്നിവര്‍ സമ്മേളനവേദിയില്‍ എത്തി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷനേതാവും മൂന്നു ദിവസവും സമ്മേളനത്തില്‍ സജീവസാന്നിധ്യമായത് അണികളിലും ജനങ്ങളിലും ആവേശത്തിരയിളക്കി.

ന്യൂനപക്ഷവിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റും കെ.ജെ. തോമസ്

ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തില്‍ വിഭാഗീയതകള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു. വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് പ്രതിനിധി സമ്മേളനം പൂര്‍ത്തിയായത്. ജില്ലാ കമ്മിറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഐകകണേ്ഠ്യനയായിരുന്നു. സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി തുടര്‍പ്രവര്‍ത്തനങ്ങളും വേണ്ടിവന്നാല്‍ സമരങ്ങളും സംഘടിപ്പിക്കുമെന്നും കെ.ജെ. തോമസ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുമായി പാര്‍ട്ടിക്ക് എന്നും നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ചിലര്‍ ബോധപൂര്‍വം തെറ്റുധാരണ പരത്തുകയാണ്. തെറ്റുധാരണകള്‍ മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കും.
ജില്ലാ പ്രതിനിധിസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസംഗിച്ചതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വി.എസ്. പ്രസംഗിക്കാത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന സംസ്ഥാന നേതാക്കന്മാരെല്ലാം സമ്മേളനത്തില്‍ പ്രസംഗിക്കാറില്ല.
പെട്രോളിയം വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നല്‍കിയ അധികാരം പിന്‍വലിക്കുക, എം.സി. റോഡിന്റെ ജില്ലയിലുള്‍പ്പെട്ട ഭാഗത്തെ വികസന നടപടികള്‍ ത്വരപ്പെടുത്തുക, കര്‍ഷകര്‍ക്ക് വളം സബ്‌സിഡി അനുവദിക്കുക, വൈദ്യുതി മേഖലയില്‍ സാമൂഹിക നീതി തകര്‍ക്കുന്ന നടപടികള്‍ പിന്‍വലിക്കുക, അഴിമതി സമ്പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടികള്‍ ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്‍ നടപ്പാക്കുക, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരിക, സേവനമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചതായും കെ.ജെ. തോമസ് പറഞ്ഞു. അഡ്വ. വി.എന്‍. ശശിധരന്‍, വി.ആര്‍. ഭാസ്കരന്‍, ജോയി ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഒളിവിലെ ഓര്‍മകള്‍ പങ്കുവച്ച് വി.എസ്.

ഈരാറ്റുപേട്ട: സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പൂഞ്ഞാറിലെ തന്റെ ഒളിവിലെ ഓര്‍മകള്‍ പങ്കുവച്ചത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

പുന്നപ്ര വയലാര്‍ സമരത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 1946ല്‍ വി.എസ്സിന് അറസ്റ്റുവാറണ്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്ന് പാര്‍ട്ടി ആക്ടിങ് സെക്രട്ടറിയായിരുന്ന പി.ടി. പുന്നൂസിന്റെ നിര്‍ദേശപ്രകാരം കോട്ടയത്ത് ഒളിവില്‍ താമസിക്കാന്‍ എത്തുന്നത്.
കോട്ടയം ജില്ലാ സെക്രട്ടറി സി.എസ്. ഗോപാലപിള്ളയോടൊപ്പമാണ് പൂഞ്ഞാറില്‍ ഒളിച്ചു താമസിക്കാന്‍ എത്തുന്നത്. നേരത്തെ ഇ.കെ. നായനാര്‍ ഈ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കാര്യവും വി.എസ്. സ്മരിച്ചു.
പൂഞ്ഞാറില്‍ വിലാരിക്കല്‍ ഇട്ടുണ്ടന്റെ വീട്ടിലാണ് ആദ്യം ഒളിവില്‍ കഴിഞ്ഞത്. തുടര്‍ന്ന് നാലോളം വീടുകളില്‍ ഒളിവില്‍ കഴിയേണ്ടിവന്നതായും വി.എസ്. സ്മരിച്ചു. മേഖലയില്‍ ബീഡി തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും ചെത്തു തൊഴിലാളികളെയും കര്‍ഷകസംഘം പ്രവര്‍ത്തകരെയും സംഘടിപ്പിക്കാന്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചതായും വി.എസ്. പറഞ്ഞു.
പിന്നീട് ആരോ വിവരം ചോര്‍ത്തിക്കൊടുത്തതിനാല്‍വീട് വളഞ്ഞ് പോലീസ് തന്നെ പിടികൂടുകയായിരുന്നെന്നും വി.എസ്. അനുസ്മരിച്ചു.
വി.എസ്സിന്റെ സ്മരണകള്‍ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ കേട്ടത്. മുദ്രാവാക്യം വിളിയോടെ അവര്‍ ഓരോ വാക്കും എതിരേറ്റു. മുദ്രാവാക്യം വിളി ഉച്ചത്തിലായതോടെ പലര്‍ക്കും പ്രസംഗം കേള്‍ക്കാനാകാതെവന്നു. തുടര്‍ന്ന് വി.എസ്. തന്നെ പ്രവര്‍ത്തകരോട് ശാന്തരായി ഒച്ചവയ്ക്കാതെ പ്രസംഗം കേള്‍ക്കണമെന്ന് സ്വതസിദ്ധമായ ശൈലിയില്‍ ആവശ്യപ്പെടുകയും ചെയ്തു.

റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടിയത് സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍വി.എസ്.

ഈരാറ്റുപേട്ട (കോട്ടയം): സര്‍ക്കാരിന്റെ വീഴ്ച മറച്ച് നിയമലംഘനം നടത്തിയാണ് പി.എസ്.സി. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ യു.ഡി.എഫ്. തുനിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈരാറ്റുപേട്ടയില്‍ സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപനദിവസം ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട്‌ചെയ്തിരുന്നില്ല. ഈ വീഴ്ച മറയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടരുതെന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും, പി.എസ്.സി.യെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാര്‍ അത് നീട്ടിയത്. ഇഷ്ടക്കാരെ സര്‍വീസില്‍ തിരുകിക്കയറ്റി അഴിമതി നടത്താനാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. 
പാമോയില്‍ അഴിമതിക്കേസില്‍ പ്രതിയായ ഉമ്മന്‍ചാണ്ടി, കേസില്‍നിന്ന് രക്ഷപ്പെടാനാണ് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെക്കൊണ്ട് കോടതിക്കെതിരെ കത്തയപ്പിച്ചത്. ചീഫ് വിപ്പിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ മന്ത്രിമാരില്‍ ഏറെയും അഴിമതിക്കേസില്‍ പ്രതികളാണ്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ മന്ത്രിമാര്‍ കള്ളക്കളികള്‍ നടത്തുകയാണെന്നും വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നില്ല. തമിഴ്‌നാടിന് അനുകൂലമായ രീതിയില്‍ കേരളം ഹൈക്കോടതിയില്‍ അഭിപ്രായം പറഞ്ഞത് റവന്യുമന്ത്രിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും വീഴ്ചയാണ്. ഇവരെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണം  വി.എസ്. ആവശ്യപ്പെട്ടു.
പിറവത്ത് ഉപതിരഞ്ഞെടുപ്പ് ഫിബ്രവരിയില്‍ നടത്താന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് താന്‍ ഇലക്ഷന്‍ കമ്മീഷന് അയച്ച കത്തിനെക്കുറിച്ച് സര്‍ക്കാര്‍ അഭിപ്രായം പറയണം. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി സഹായധനം നല്‍കുന്നത് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇത് നടക്കില്ലെന്നുകണ്ടാണ് സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി നീട്ടാന്‍ ശ്രമിക്കുന്നതെന്നും വി.എസ്. പറഞ്ഞു.
അഴിമതിക്കെതിരെ ശക്തമായ നിയമം വന്നാല്‍ അതിനെ ഭയപ്പെടുന്നത് കോണ്‍ഗ്രസ്സുകാരായിരിക്കുമെന്നും അതുകൊണ്ടാണ് മികവുറ്റ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതെന്നും സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെതന്നെ രാജ്യത്തിന് ഭീഷണിയാണെന്ന് ചടങ്ങില്‍ സംസാരിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.ആര്‍. ഭാസ്കരന്‍, പി.കെ. ബിജു എം.പി., സുരേഷ്കുറുപ്പ് എം.എല്‍.എ, വി.എന്‍. വാസവന്‍, വി.എന്‍. ശശിധരന്‍, എം.ടി. ജോസഫ്, പി.എന്‍. പ്രഭാകരന്‍, ജോയി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ഈരാറ്റുപേട്ടയില്‍ ചുവപ്പ് കോട്ട കെട്ടി സി.പി.എം. ബഹുജനറാലി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണില്‍ ആയിരങ്ങള്‍ അണിനിരന്ന ചുവപ്പിന്റെ കോട്ട കെട്ടിയ ബഹുജനറാലിയോടെ സി.പി.എം. ജില്ലാ സമ്മേളനത്തിന് സമാപനമായി.
വിപ്ലവാഭിവാദ്യങ്ങളുമായി പതിനായിരങ്ങളാണ് ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്ക് ഒഴുകിയെത്തിയത്, പടിഞ്ഞാറോട്ടൊഴുകുന്ന മീനച്ചിലാറിനെതിരെ സംഘശക്തിയുടെ ബലത്തില്‍ ഒഴുകിയ ചുവപ്പ് നദി. കടുവാമൂഴിയില്‍ നിന്ന് വൈകീട്ട് 4 മണിയോടെ ആരംഭിച്ച ഒഴുക്ക് നിലച്ചത് ഏഴ് മണിയോടെ. പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ബാന്‍ഡ് ട്രൂപ്പിന് പിന്നില്‍ ചിട്ടയോടെ അണിനിരന്ന ചുവപ്പ് സേനാ മാര്‍ച്ച്. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിവെച്ചടിവച്ച് നീങ്ങിയത് അയ്യായിരത്തോളം ചുവപ്പ് സേനാംഗങ്ങള്‍. പിന്നില്‍ ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, വി.ആര്‍. ഭാസ്കരന്‍, വി.എന്‍. വാസവന്‍, പി.കെ. ബിജു എം.പി, കെ. സുരേഷ്കുറുപ്പ് എം.എല്‍.എ, പി.എന്‍. പ്രഭാകരന്‍, ജോയി ജോര്‍ജ് എന്നിവര്‍ നയിച്ച പടുകൂറ്റന്‍ പ്രകടനം.
പ്രകടനത്തിന്റെ മുന്‍നിര പൊതുസമ്മേളനവേദിയായ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ പ്രവേശിച്ചതോടെ സമ്മേളനം ആരംഭിച്ചു. പിന്നെയും മണിക്കൂറുകളെടുത്തു പ്രകടനത്തിന്റെ പിന്‍നിര വേദിക്ക് സമീപമെത്താന്‍.
ചെണ്ടമേളം, ബാന്‍ഡ്‌മേളം, മയിലാട്ടം, കോലുകളി തുടങ്ങിയ കലാരൂപങ്ങള്‍ പ്രകടനത്തെ മിഴിവുള്ളതാക്കി. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉള്‍പ്പെടെ സമകാലിക വിഷയങ്ങള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യവും ശ്രദ്ധേയമായി.
പ്രകടനത്തില്‍ ഏറ്റവുമധികം ആളുകളെ പങ്കെടുപ്പിച്ചതിനുള്ള സമ്മാനം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയും രണ്ടാംസ്ഥാനം പാലാ ഏരിയാ കമ്മിറ്റിയും നേടി. ചുവപ്പുസേനാ മാര്‍ച്ചില്‍ പാലാ ഒന്നാംസ്ഥാനവും പൂഞ്ഞാര്‍ രണ്ടാംസ്ഥാനവും നേടി.

ഈരാറ്റുപേട്ടയില്‍ ഗതാഗതനിയന്ത്രണം പാളി

ഈരാറ്റുപേട്ട: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ടയില്‍ ഇന്നലെ പോലീസ് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം പാളി. തൊടുപുഴ ഭാഗത്തുനിന്നു വരുന്ന ബസുകളും പോകുന്ന ബസുകളും എംഇഎസ് ജംഗ്ഷനില്‍നിന്നു ക്രോസ്‌വേ റോഡുവഴി പോകണമെന്നായിരുന്നു പോലീസിന്റെ നിര്‍ദേശം. എന്നാല്‍ ഈ റോഡില്‍ കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ടു ഒരു മാസത്തോളമായി ഇരുചക്രവാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ പറ്റാത്ത നിലയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. കടുവാമുഴി ജംഗ്ഷനില്‍നിന്നു പ്രകടനം ആരംഭിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പേ സെന്‍ട്രല്‍ ജംഗ്ഷനില്‍ പോലീസ് ഗതാഗതം തടസപ്പെടുത്തിയതുമൂലം മണിക്കൂറുകളോളം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മുട്ടം ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാനാകുമായിരുന്നുവെന്ന വിലയിരുത്തലുകളുണ്ട്.

യൂത്ത്‌ലീഗ് പൊളിറ്റിക്കല്‍ സ്കൂള്‍ തുടങ്ങി

ഈരാറ്റുപേട്ട: മുസ്‌ലിം യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തില്‍ പക്വതയുള്ള പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ ഈരാറ്റുപേട്ടയില്‍ പൊളിറ്റിക്കല്‍ സ്കൂള്‍ തുടങ്ങി. സാമൂഹിക അവബോധം, പുസ്തക പരിചയം, പ്രസംഗ പരിശീലനം, ഖുര്‍ആന്‍ പഠനം, രാഷ്ട്രീയം എന്നിവ സ്കൂളില്‍ പരിശീലനം നല്‍കും. ഇമാം മുഹമ്മദ് ഉനൈസ് മൗലവി ക്ലാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വി.പി. നാസര്‍ അധ്യക്ഷത വഹിച്ചു. പാറത്തോട്പഞ്ചായത്തില്‍ ഞായറാഴ്ച സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും.


കാറുകള്‍ കൂട്ടിയിടിച്ചു; പിന്നെ സാമൂഹികവിരുദ്ധരുടെ മര്‍ദനം,അപകടത്തില്‍പ്പെട്ട ഒരു കാര്‍ തകര്‍ത്തു


ഈരാറ്റുപേട്ട: കാറുകള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ഒരു കാറിലെ യാത്രക്കാരനു മര്‍ദനമേറ്റു.ആയിത്തമറ്റത്തില്‍ തോമസ് മാത്യുവിനാണു മര്‍ദനമേറ്റത് വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ പാലാ റോഡില്‍ പനയ്ക്കപ്പാലം ചുങ്കപ്പുര ജംക്ഷനിലായിരുന്നു അപകടം. പാലായില്‍ നിന്ന് ഈരാറ്റുപേട്ടയിലേയ്ക്കു വരികയായിരുന്നു തോമസ് മാത്യു. ഈസമയം എതിര്‍ ദിശയില്‍ വന്ന കാര്‍ വലത്തേക്കു തിരിഞ്ഞ് തന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്നും തുടര്‍ന്ന് ഏതാനും ആള്‍ക്കാര്‍ എത്തി തന്നെ മര്‍ദിച്ചെന്നും തോമസ് മാത്യു പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
മര്‍ദനമേറ്റ തോമസിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നു പൊലീസെത്തി രണ്ടു കാറുകളും റോഡ് അരികിലേക്കു മാറ്റിയിട്ടു.എന്നാല്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ തോമസ് മാത്യുവിന്റെ കാര്‍ തല്ലിത്തകര്‍ത്തു. കാറിന്റെ ഗ്ലാസുകള്‍, സീറ്റുകള്‍ സൈറ്റുകള്‍ എന്നിവ തകര്‍ത്തു. കാര്‍ കല്ലുകൊണ്ട് ഇടിച്ചു നശിപ്പിക്കുകയും ചെയ്തു. 
അപകടത്തില്‍പ്പെട്ട കാര്‍ സംഭവസ്ഥലത്തുതന്നെ ഇട്ടതാണ് ഇത്തരത്തില്‍ ആക്രമിക്കാന്‍ കാരണമെന്നും ഇതേക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും പനയ്ക്കപ്പാലം റസിഡന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. രണ്ട് മാസം മുന്‍പും ഇവിടെ അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനവും ഇത്തരത്തില്‍ അടിച്ചു തകര്‍ത്തിരുന്നു.ഇതിനിടെ സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.